‘ഇത് സിനിമയാണ്, ബൈബിളോ ഖുറാനോ അല്ലല്ലോ, നല്ലതും ചീത്തയും കാണിക്കേണ്ടിവരും’ – ഷൈൻ ടോം ചാക്കോ
ആഷിൻ / ഷൈൻ ടോം ചാക്കൊ
സിനിമാ ലോകത്ത് സഹ-സംവിധായകനായെത്തി പിന്നീട് നടനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. 2011-ൽ ‘ഗദ്ദാമ’യിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം സഹനടനും വില്ലനും നായകനുമായി മാറി. ‘ഇയാൾ ഈ വേഷം പൊളിക്കും’- ഷൈൻ ടോം ചാക്കോയെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകന് തോന്നുക ഇതാണ്. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല… ഈ ക്രിസ്മസ് പുതുവത്സര രാവിലും ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള ഓട്ടത്തിലാണ് താരം.
അനാവശ്യ വിവാദങ്ങൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ?
പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടും നേരിട്ട് അതിനെ മറികടന്നാണ് ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സുഗമമായ രീതിയിൽ ഒരു സിനിമയും ചിത്രീകരിക്കാൻ കഴിയില്ല. ചിലപ്പോഴെങ്കിലും സിനിമ തിയേറ്ററിൽ എത്തും മുമ്പ് വിവാദങ്ങൾ ആരംഭിക്കും. ഇതൊക്കെ ഇതിൻ്റെ ഭാഗമാണ്, അതിനെ അങ്ങനെ കണ്ടാൽ മതി. ഒരിക്കലും വിവാദം ഉണ്ടാകാൻ വേണ്ടി അല്ലാലോ സിനിമകൾ നിർമ്മിക്കുന്നത്. പലപ്പോഴും സിനിമയുടെ ചെറിയ ഭാഗങ്ങൾ ഉയർത്തിയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് നമ്മളെ ബാധിക്കേണ്ട കാര്യമില്ല.
ഇപ്പോ ‘കുറുപ്പ്’ എന്ന സിനിമയുടെ റിലീസിന് മുമ്പ് ഒരുപാട് സംസാരങ്ങൾ ഉണ്ടായിരുന്നു. കുറുപ്പിനെ ന്യായീകരിക്കുന്നു അല്ലെങ്കിൽ സീറോയായി കാണിക്കുന്നു എന്നൊക്കെയാണ് പറഞ്ഞത്.. പക്ഷേ അങ്ങനെയല്ല, നമ്മൾ ഒരു കഥാപാത്രത്തെ സിനിമയ്ക്ക് ആവശ്യമായ രീതിയിൽ അവതരിപ്പിക്കുന്നു. നടനെയാണ് ജനം ഇഷ്ടപ്പെടുന്നത് അല്ലാതെ കഥാപാത്രത്തെയല്ല. ഒരു നടൻ ആ കഥാപാത്രത്തെ എങ്ങനെ ചെയ്യുന്നുവെന്ന് കാണാൻ വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നല്ലതായി തോന്നിയാൽ ജനം അംഗീകരിക്കും, സിനിമ ഇഷ്ട്ടപ്പെടുന്നവരാണ് പ്രധാനം, അവർ പറയട്ടെ….
മറ്റൊന്ന് സെൻസർ ബോർഡിലേക്ക് ഒരു സിനിമയുമായി ഡയറക്ടർ ചെല്ലുമ്പോൾ ‘എന്തിന് ഈ കഥാപാത്രം പട്ടി എന്ന് വിളിച്ചു, അല്ലെങ്കിൽ എന്തിന് സിഗരറ്റ് വലിച്ചു? അങ്ങനെ ചെയ്യുന്നത് മോശം പ്രവർത്തിയാണെന്ന് അറിയില്ലേ?’ അവർ ചോദിക്കും. ചിലപ്പോൾ ആ ഭാഗം കട്ട് ചെയ്യാൻ ആവശ്യപ്പെടും അല്ലെങ്കിൽ മാറ്റം വരുത്താൻ പറയും. ഇതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണ്. എല്ലാ സ്ഥലങ്ങളിലും പല സ്വഭാവത്തിൽ പെട്ട ആളുകൾ ഉണ്ടാകും. സിഗരറ്റ് വലിക്കുന്നതും കള്ളു കുടിക്കുന്നതും ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുമുണ്ട്. സിനിമയുടെ കഥയിലും അത് അങ്ങനെ തന്നെ ആവിഷ്കരിക്കാൻ അല്ലേ കഴിയൂ….. സെൻസർ ബോർഡിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ചോദ്യങ്ങളെ മണ്ടത്തരമായി മാത്രമേ കാണാൻ സാധിക്കു.
സിനിമ എന്ന് പറയുന്നത് ഒരു കഥയുടെ ദൃശ്യാവിഷ്ക്കരണമാണ്. നല്ലതും ചീത്തയും കാണിക്കേണ്ടതായിവരും. ഇത് തിരിച്ചറിയാൻ കഴിവുള്ള ആളുകൾ വേണം ഇതുപോലെയുള്ള സ്ഥലങ്ങളിൽ വരേണ്ടത്. നല്ലവശങ്ങൾ മാത്രം കാണിക്കാൻ ഇത് ബൈബിളും, ഖുറാനും ഒന്നുമല്ലലോ…. മത ഗ്രന്ഥങ്ങളിൽ പോലും നന്മ മാത്രമല്ല തിന്മയും പറയുന്നുണ്ട്. സിനിമയോട് മാത്രം ഇത്തരം വാശി പാടില്ല… നോവലുകൾ, പുസ്തകങ്ങൾ ഇവയൊക്കെ സെൻസർ ചെയ്യുന്നുണ്ടോ? ഇത് സെൻസർ ചെയ്യേണ്ട ആവശ്യമുണ്ടോ?
സഹ-സംവിധായകനായാണ് തുടങ്ങുന്നത്, ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ഉണ്ടോ?
സംവിധായകൻ ആകണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല… അഭിനയം തന്നെയാണ് താത്പര്യം.. സിനിമകൾ ചെയ്യണം, നല്ല കഥാപാത്രങ്ങൾ കിട്ടണം, നല്ല സിനിമകളുടെ ഭാഗമാകണം. പ്രേക്ഷകർക്ക് നല്ല ചിത്രങ്ങൾ സമ്മാനിക്കണം ഇതൊക്കെയുള്ളൂ… സിനിമ സംവിധാനം എന്ന പ്ലാനില്ല… എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം. ചെയ്യുന്ന റോളുകളിൽ ഒരു പുതുമ വേണം എന്ന് ആഗ്രഹമുണ്ട്. അങ്ങനെയുള്ളത് തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് പൊലീസ് വേഷം ചെയ്യുമ്പോൾ, ആവർത്തന വിരസത ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിക്കും. കുറുപ്പിലെ ‘ഭാസിപ്പിള്ള’ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്…നന്നായി ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നുന്നു. ഇതുപോലെ നല്ല നല്ല റോളുകൾ ചെയ്യണം ഇപ്പോൾ അത്രമാത്രമേയുള്ളു….
2022 ലെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
മാർച്ചോടെ ലോക്ക്ഡൗൺ തുടങ്ങി, പിന്നെ മുഴുവൻ സമയം വീട്ടിൽ ഇരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നു വീണ്ടും സിനിമ ചെയ്യാൻ തുടങ്ങി. പരിധിക്കുള്ളിൽ നിന്ന് ചിത്രീകരണങ്ങൾ ആരംഭിച്ചു. ഇപ്പോഴും കൊവിഡ് നമുക്ക് ചുറ്റുമുണ്ട്. പുതിയ കൊവിഡ് വരെ വന്നു.. ഇതൊക്കെ മാറും, പിന്നെ 2019 മുതൽ ഇറങ്ങാനുള്ള സിനിമകൾ ഉണ്ട്. എല്ലാം റിലീസ് ചെയ്യും. വീണ്ടും തീയേറ്ററുകൾ സജീവമാകും, ഇതൊക്കെയാണ് പ്രതീക്ഷകൾ. ട്വന്റി ഫോറിൻ്റെ എല്ലാ പ്രേക്ഷകർക്കും ‘HAPPY NEW YEAR’……
Story Highlights : shine-tom-chacko-interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here