മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം; മുഖ്യപ്രതി പിടിയിൽ

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ രണ്ടാമത്തെ അറസ്റ്റ്. സംഭവത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ മുംബൈ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. (Bulli Bai Woman Detained)
കേസിൽ നേരത്തെ പിടിയിലായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇവർ സുഹൃത്തുക്കളാണ്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്. ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ 21കാരൻ വിശാൽ കുമാർ, ഖൽസ സുപ്രീമിസ്റ്റ് എന്ന പേരിലാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
Read Also : മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം; ഒരാൾ പിടിയിൽ
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.
മാധ്യമപ്രവർത്തക ഇസ്മത്ത് ആരയുടെ പരാതിയിൽ ഡൽഹി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൻ്റെ പേരും ചിത്രവും സഹിതം ആപ്പിൽ വില്പനയ്ക്ക് വച്ചിരുന്നതിൻ്റെ സ്ക്രീൻഷോട്ട് അടക്കം ഇസ്മത്ത് ആര തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നു.
ആപ്പിൽ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം നിരവധി പേർ ആപ്പിനെതിരെ രംഗത്തെത്തി. തുടർന്നാണ് സർക്കാർ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തിൽ കൂടുതൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Story Highlights : Bulli Bai App Uttarakhand Woman Detained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here