‘മറ്റൊന്നും വേണ്ട..ഞങ്ങളെ ഒന്ന് വല്ലപ്പോഴും കാണുവോ, വിളിക്കുകയോ ചെയ്താൽ മതി’ : അവയവദാനം നടത്തിയ വിനോദിന്റെ കുടുംബം

വിനോദ്… മരണശേഷവും ഏഴ് പേരിലൂടെ ജീവിക്കുകയാണ് ഈ 54 കാരൻ. സ്വന്തം ഭർത്താവിന്റെ മരണശേഷവും അവയവങ്ങൾ ദാനം ചെയ്ത് ഏഴ് പേരുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷയേകാൻ വിനോദിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കാണിച്ച മനസിന് പറയാൻ വാക്കുകളില്ല… ( vinod family about organ donation )
ഭാര്യയുടെ വാക്കുകൾ : ‘ ആരുടെയെങ്കിലും ശരീരത്ത് ജീവനോടെ ഇരിക്കുന്നത് ഞങ്ങൾക്ക് കാണണ്ടേ ? ഞങ്ങൾക്കോ നഷ്ടപ്പെട്ടു..മറ്റുള്ളവരുടെ ഹൃദയത്തിലൊക്കെയായി ജീവിക്കട്ടെ…മറ്റൊന്നും വേണ്ട..ഞങ്ങളെ ഒന്ന് വല്ലപ്പോഴും കാണുവോ, വിളിക്കുവോ ചെയ്താൽ മതി. ആ മനുഷ്യൻ അവരിലൂടെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതിയാണ്. ആ ഏഴ് പേരുടേയും പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിനും ആ ആത്മാവിനും മതി…’
ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ വിനോദിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും ( ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ ( കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറും.
മുൻപും അവയവദാനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
Story Highlights : vinod family about organ donation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here