കോര്‍പറേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്; ഫയലുകള്‍ പൂഴ്ത്തിയതടക്കം ക്രമക്കേട് കണ്ടെത്തി
സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. റെയിഡില്‍ വിവിധ സോണല്‍ ഓഫിസുകളില്‍ ക്രമക്കേട് കണ്ടെത്തി. സോണല്‍ ഓഫിസുകളില്‍ കൈക്കൂലിക്കായി ഉദ്യോഗസ്ഥര്‍ ഫയലുകള്‍ പൂഴ്ത്തിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കെട്ടിട പെര്‍മിറ്റിനായുള്ള ഫയലുകളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാതെ പൂഴ്ത്തിയത്.
ഓപ്പറേഷന്‍ നിര്‍മാണ്‍ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ചതാണ് റെയ്ഡ്. ഒരേ സമയത്തായിരുന്നു വിവിധയിടങ്ങളിലെ റെയ്ഡ് നടന്നത്. ഫയലുകള്‍ പൂഴ്ത്തിവെച്ചത് കൈക്കൂലിക്ക് വേണ്ടിയാണെന്നും കൈക്കൂലി കിട്ടിയ ശേഷം അന്തിമമായ റിപ്പോര്‍ട്ട് കൈമാറാനാണ് ഉദ്ദേശമെന്നുമാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടിസ് അയച്ചിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ സാധാരണക്കാരുടെ കെട്ടിട നിര്‍മാണ അനുമതിക്കുവേണ്ടിയുള്ള അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുകയും വന്‍കിടക്കാര്‍ക്കുവേണ്ടി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.
Read Also : മികച്ച സൗകര്യങ്ങളും വിദ്യാസമ്പന്നരായ ജീവനക്കാരും; കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി
അതിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് പിടിയിലായ വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാരെ സസ്പെന്‍ഡ് ചെയ്തു.പാലക്കാട് കോങ്ങാട് വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ടി.ജി പ്രസന്നകുമാര്‍, കെ ആര്‍ മനോജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറുടേതാണ് നടപടി.
പ്രതികളുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെ കൈക്കൂലി കേസില്‍ വാളയാര്‍ ചെക്ക് പോസ്റ്റിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Story Highlights : vigilance raid corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here