‘ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച’; കുറിപ്പുമായി എം സ്വരാജ്
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറിപ്പുമായി സിപിഐഎം നേതാവ് എം സ്വരാജ്. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത് എന്ന് സ്വരാജ് പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്വരാജിൻ്റെ അഭിപ്രായ പ്രകടനം. (dheeraj murder swaraj facebook)
Read Also : ധീരജിന്റെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പിടിയിൽ
സ്വരാജിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്.
ജീവിതത്തിന്റെ വസന്തകാലത്ത്
ക്രൂരന്മാർ തല്ലിക്കൊഴിച്ചത്
ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ …
കലാലയത്തിന്റെ കണ്ണിലുണ്ണിയെ .
കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ
കെ എസ് യു വിനെ വെറുത്തു തുടങ്ങിയത്.
ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ
കെ എസ് യു വിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി.
കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന്
കെ എസ് യു മാറിക്കഴിഞ്ഞു.
കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല.
ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല.
പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്.
മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ ,
കൊടിയ നരഹത്യകൾക്കെതിരെ
ഈ നാടുണരും.
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും.
ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച.
കൊലക്കത്തിയുടെ മുന്നിലും വെൺപതാകയേന്തി പൊരുതിനിൽക്കുന്ന SFI
പോരാളികൾക്ക് ,
ത്യാഗ സഹനങ്ങളുടെ ആൾരൂപങ്ങൾക്ക് അഭിവാദനങ്ങൾ…
മരണത്തെ തോൽപിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങൾ…
സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പൈലി പിടിയിലായിരുന്നു. രക്ഷപ്പെടാനുള്ള ബസ് യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഇയാൾ പിടിയിലായത്.
Story Highlights : dheeraj murder m swaraj facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here