കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി രണ്ട് ആഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്തൊൻപതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നു. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു.
ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി. തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
Read Also : ഷാനെ വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് മർദിച്ചു; കണ്ണിൽ ആഞ്ഞ് കുത്തി; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
ഇന്നലെ പുലർച്ചെയാണ് ഷാനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. അതിരാവിലെ ഷാൻ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Story Highlights : Shan Babu murder – registered by the Human Rights Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here