സിപിഐഎം തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾ നാളെ മുതൽ; 175 പ്രതിനിധികൾ പങ്കെടുക്കുമെന്ന് നേതൃത്വം

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് നാളെ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമാകും. കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കാനുമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്. രാവിലെ 11ന് ചേരുന്ന യോഗത്തിൽ സമ്മേളന പരിപാടികൾ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.
Read Also : മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി
എന്നാൽ, കൊവിഡ് രോഗികളുടെ വർധനവും ഉയരുന്ന ടിപിആറും നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതു സമ്മേളന വേദിയിൽ ഇന്ന് സംഗമിക്കേണ്ട ദീപശിഖാ, പതാക, കൊടിമര ജാഥകൾ എല്ലാം വേണ്ടെന്ന് വെച്ചതോടെ നാളെ രാവിലെ മാത്രമേ സമ്മേളന നടപടികൾ ആരംഭിക്കൂ. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സമാപന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.
പാർട്ടി ശക്തി കേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
Story Highlights : cpim-thrissur-kasaragod-district-conferences
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here