അണ്ടർ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് സെമിയിൽ

അണ്ടർ 19 ലോകകപ്പിലെ ആദ്യം സെമിഫൈനലിസ്റ്റുകളായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനു തകർത്തെറിഞ്ഞാണ് ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. വെറും 42 പന്തിൽ 88 റൺസെടുത്ത ടോം ബെതെലിൻ്റെ വിസ്ഫോടനാത്മക ഇന്നിംഗ്സ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 88 പന്തിൽ 97 റൺസെടുത്ത ഡെവാൾഡ് ബ്രെവിസ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. (under world cup england)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 43.4 ഓവറിൽ 209 റൺസെടുത്ത് ഓൾഔട്ടായി. ‘ബേബി എബി’ എന്ന് വിളിപ്പേരുള്ള ബ്രെവിസ് മാത്രമാണ് പ്രോട്ടീസിനായി തിളങ്ങിയത്. ഇതിനോടകം തന്നെ ടൂർണമെൻ്റിൽ തകർപ്പൻ ഇന്നിംഗ്സുകളുമായി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ ബ്രെവിസ് 88 പന്തിൽ 9 ബൗണ്ടറിയും 4 സിക്സറും സഹിതമാണ് 97 റൺസ് നേടിയത്. ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് ബ്രെവിസ്. 4 മത്സരങ്ങളിൽ നിന്ന് 362 റൺസാണ് ബ്രെവിസ് നേടിയത്. 90.50 ശരാശരിയും ബ്രെവിസിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ അടുത്ത മികച്ച താരം 27 റൺസെടുത്ത ഗെഹാർഡസ് മരീ ആണ്. വെറും അഞ്ച് താരങ്ങൾ മാത്രമാണ് പ്രോട്ടീസിനായി രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി റേഹൻ അഹ്മദ് 4 വിക്കറ്റ് വീഴ്ത്തി.
Read Also : അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി; ഇന്ത്യ ബംഗ്ലാദേശിനെ നേരിടും
മറുപടി ബാറ്റിംഗിൽ ടി-20 മോഡിലാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. തുടർ ബൗണ്ടറികളുമായി പ്രോട്ടീസ് ബൗളർമാരെ ഒറ്റക്ക് അടിച്ചൊതുക്കിയ ബെതെൽ ഇംഗ്ലണ്ടിൻ്റെ ചേസ് എളുപ്പമാക്കി. 42 പന്തിൽ 16 ബൗണ്ടറിയും 2 സിക്സറും സഹിതം 88 റൺസെടുത്ത ബെതെൽ 11ആം ഓവറിൽ പുറത്താവുമ്പോൾ ഇംഗ്ലണ്ട് 110 റൺസിലെത്തിയിരുന്നു. പിന്നീടുള്ള ഇംഗ്ലണ്ടിൻ്റെ ചേസ് വളരെ എളുപ്പമായിരുന്നു. 41 പന്തിൽ 47 റൺസെടുത്ത വില്ല്യം ലക്സ്റ്റൺ പുറത്താവാതെ നിന്നു.
അതേസമയം, സ്കോട്ട്‌ലൻഡിനെതിരായ പ്ലേറ്റ് ക്വാർട്ടർ ഫൈനലിൽ സിംബാബ്‌വെ വിജയിച്ചു. 108 റൺസിനാണ് സിംബാബ്‌വെ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 49.5 ഓവറിൽ 248 റൺസിന് ഓൾഔട്ടായപ്പോൾ സ്കോട്ട്‌ലൻഡ് 140 റൺസിന് എല്ലാവരും പുറത്തായി. മറ്റൊരു പ്ലേറ്റ് ക്വാർട്ടറിൽ വെസ്റ്റ് ഇൻഡീസ് പാപ്പുവ ന്യൂ ഗിനിയയെ 169 റൺസിനു കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് 317 റൺസെടുത്ത വിൻഡീസ് എതിരാളികളെ 148 റൺസിനു പുറത്താക്കി.
Story Highlights : under 19 world cup england south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here