Advertisement

‘മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം’; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

January 28, 2022
Google News 2 minutes Read

ലോകായുക്ത നിയമ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് നീക്കം മന്ത്രിമാരെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ദിനപത്രത്തില്‍ ലേഖനമെഴുതിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ഒന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ഭരണഘടനാ വിദഗ്ധരായവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാപരമായാണ് കരുതപ്പെടുന്നത്. ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് സുപ്രിംകോടതിയും ഹൈക്കോടതിയും പരിഗണിച്ചതാണ്. ഭരണഘടനാ വിരുദ്ധമെന്ന് അവര്‍ പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ നിയമമന്ത്രി ഉയര്‍ത്തുന്ന പ്രതിരോധം ദുര്‍ബലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2019ല്‍ ചിന്തയില്‍ ലേഖനമെഴുതിയപ്പോള്‍ പല്ലും നഖവുമുള്ള കാവലായാണ് മുഖ്യമന്ത്രി ലോകായുക്തയെ വിലയിരുത്തിയതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 2021 ല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഇത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്യമായതിനാല്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും അഭിപ്രായങ്ങളില്‍ വൈരുദ്ധ്യമുണ്ടാകുമ്പോള്‍ പ്രസിഡന്റിന്റെ പരിശോധനയ്ക്ക് വിടാവുന്നതാണൈന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 22 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിയമസഭ തള്ളിക്കളഞ്ഞ ഭേദഗതിയാണ് പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സ് വഴി സ്വീകരിച്ച് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇത് മന്ത്രിമാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

Read Also : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി ബാലകൃഷണന്‍ അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം.

കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷണന്‍ ലേഖനത്തിലൂടെ വിശദീകരിച്ചു. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന തരത്തിലുള്ള നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്ന് കോടിയേരി ലേഖനത്തിലൂടെ ആക്ഷേപിച്ചു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്‍ ഡി എഫിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അഴിമതി തടയാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : vd satheesan reaction to kodiyeri balakrishnan article on lokayukta ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here