Advertisement

ആ ഫോണ്‍ ഏതാണെന്നറിയില്ലെന്ന് ദിലീപ്; കൈമാറിയത് 2,3,4 സീരീസുകളിലെ ഫോണുകള്‍ മാത്രം

January 31, 2022
Google News 1 minute Read
dileep case

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി ദിലീപ്. പ്രോസിക്യൂഷന്‍ പട്ടികയിലെ 2, 3, 4 ക്രമനമ്പറിലുള്ള ഫോണുകളാണ് കൈമാറിയത്. ഒന്നാമതായി പറയുന്ന ഐഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐഫോണ്‍ ആകാമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

ദിലീപ് ഉപയോഗിച്ചിരുന്ന നാല് ഫോണുകളില്‍ മൂന്നെണ്ണം മാത്രമാണു കൈമാറിയതെന്നും നിര്‍ണായകമായ ഒരു ഫോണ്‍ ഒളിപ്പിച്ചതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കുറ്റപ്പെടുത്തിയിരുന്നു. ഇതിലാണ് ദിലീപിന്റെ വിശദീകരണം. കോടതി നിര്‍ദേശപ്രകാരം ദിലീപിന്റെ അടക്കം ആറു മൊബൈല്‍ ഫോണുകളാണ് തിങ്കളാഴ്ച ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനു കൈമാറിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്‌സ് ടി. വര്‍ഗീസ് ആണ് റജിസ്ട്രാര്‍ ജനറല്‍ പി.കൃഷ്ണകുമാറിന് ഫോണുകള്‍ കൈമാറിയത്. പത്തുമണിയോടെ ഹൈക്കോടതിയില്‍ കൊണ്ടുവന്ന ആറു ഫോണുകളും പത്തേ കാലിനാണ് റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസില്‍ എത്തിച്ചത്.

ഫോണുകള്‍ കൈമാറുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷയും നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം നാളെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസിലെ നിര്‍ണായ തെളിവായ ഫോണിനുവേണ്ടി യാചിക്കേണ്ട സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ ദിലീപ് നശിപ്പിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിച്ചത്.

Read Also : ഗൂഡാലോചന കേസ്; ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

ഫോണുകള്‍ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്നതില്‍ അടക്കം നാളെ തീരുമാനമുണ്ടാകും. അതേസമയം എന്താണ് ഈ ഫോണുകളില്‍ ഇത്രയധികം ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചു. ഫോണുകളില്‍ ഉള്ള വിവരങ്ങളല്ലാതെ എന്തെങ്കിലും തിരുകിക്കയറ്റാനുള്ള സാധ്യതയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഉപഹര്‍ജി പരിഗണിച്ച ശേഷം അന്വേഷണ സംഘത്തിന് നല്‍കിയാല്‍ പോരെ എന്ന് അഡ്വ.രാമന്‍പിള്ള ചോദിച്ചു. എന്നാല്‍ ഫോണുകള്‍ ഇന്ന് തന്നെ വേണമെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.

Story Highlights : dileep case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here