Advertisement

സഞ്ജിത്ത് വധക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

February 2, 2022
Google News 2 minutes Read
sanjith murder one more arrest

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമാണ് അറസ്റ്റിലായത്. തിരിച്ചറിയൽ നടപടി പൂർത്തിയാകാത്തതിനാൽ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതോടെ കൊലപാതകം നടത്തിയ 5 പേരും പിടിയിലായി. ( sanjith murder one more arrest )

അതേസമയം, സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ കെ ഹരിപാലിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

Read Also : സഞ്ജിത്ത്‌ വധക്കേസ്; സിബിഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

സഞ്ജിത്ത് വധക്കേസ് സി ബി ഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. സി ബി ഐ അന്വേഷണം ആവശ്യമായ ചില വശങ്ങൾ കേസിലുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ പൊലീസിന് തിടുക്കമെന്താണെന്നും കോടതി ചോദിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവർ മൊഴി നൽകിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികൾ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീർഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.

Story Highlights : sanjith murder one more arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here