ഗൂഢാലോചനക്കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുൻപ് സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.
തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് കേസിൽ വിധി പറയും. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴച രേഖാമൂലം അറിയിക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Read Also : കോടതി ഉത്തരവ് വന്നാൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിടും; ബാലചന്ദ്രകുമാർ
ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ ദിലീപ് നിയമത്തിന് വഴങ്ങണമെന്ന് ചൂണ്ടിക്കാട്ടി. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച പ്രോസിക്യൂഷന്‍ പ്രതികളുടെ പശ്ചാത്തലം കൂടി ജാമ്യാപേക്ഷയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ വിഡിയോ ലഭിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരാണ് പ്രതികള്‍. പ്രതികളിലൊരാള്‍ സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരിരക്ഷ പ്രതിക്ക് നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.
Read Also : നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍;ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററെന്ന് അഡ്വ.ബി രാമന്‍പിള്ള
അതിനിടെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കോടതിയിൽ വാദം കേൾക്കുന്നത്.
Story Highlights: Conspiracy case- Dileep- High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here