ലോകായുക്ത ഭേദഗതി നിയമസഭയില്‍ ബില്ലായി കൊണ്ടുവരുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള
ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സി പി ഐ എമ്മും സി പി ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതുവരെ പരിഹരിക്കാത്ത പശ്ചാത്തലത്തിലാണ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം. ഭേദഗതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സി പി ഐ മ്മും സി പി ഐയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. ഭേദഗതി വിഷയം നിയമസഭയില്‍ ബില്ലായി വരുമ്പോള്‍ എന്തുവേണമെന്നതില്‍ ഇരുപാര്‍ട്ടികളും യോജിച്ച ധാരണയിലെത്തുമെന്നും എസ് രാമചന്ദ്രന്‍ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.
എം ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളോടും എസ് ആര്‍ പി പ്രതികരിച്ചു. പുസ്തകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ സി പി ഐ എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിന്റെ പുസ്തകം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയാണ്. സ്വപ്‌ന സുരേഷിനെ സംബന്ധിച്ച് പുസ്തകത്തിലുള്ളത് ചെറിയ പരാമര്‍ശം മാത്രമാണ്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നും തര്‍ക്കം കോടതി പരിഹരിക്കട്ടേയെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
സ്‌പേസ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്നത് ഉള്‍പ്പെടെയുള്ള വാദങ്ങളുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയതാണ് പുസ്തകം വിവാദമാക്കിയത്. കോണ്‍സുലേറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കര്‍ ദിവസവും തന്റെ വീട്ടിലും വരാറുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന ട്വന്റിഫോറിലൂടെ സ്വപ്‌ന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here