‘ഹിന്ദുത്വയുമായി യാതൊരു ബന്ധവുമില്ല’; ബിജെപിയുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെന്ന് സഖ്യകക്ഷി

ഹിന്ദുത്വയുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍. ഹിന്ദു ക്ഷേത്ര നഗരങ്ങളുടെ വികസനവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മുഖ്യ പ്രചരണ വിഷയമാക്കി ഉത്തര്‍പ്രദേശില്‍ ബിജെപി കളത്തിലിറങ്ങുന്ന പശ്ചാത്തലത്തിലാണ് അപ്‌നാ ദളിന്റെ പ്രസ്താവന. ബിജെപിയുമായി തങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമുണ്ടെന്ന് അപ്‌നാ ദള്‍ എസ് നേതാവ് അനുപ്രിയ പട്ടേല്‍ വ്യക്തമാക്കി. സാമൂഹ്യ നീതിയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിലൂന്നിയാണ് അപ്‌നാ ദള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുസ്ലീം സ്ഥാനാര്‍ഥികളോട് പാര്‍ട്ടിക്ക് യാതൊരു അയിത്തവുമില്ലെന്നും അനുപ്രിയ പറഞ്ഞു.
ഹിന്ദുത്വയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളില്‍ നിന്നും താനും തന്റെ പാര്‍ട്ടിയും അകന്ന് നില്‍ക്കുകയാണെന്ന് അനുപ്രിയ പറഞ്ഞു. എല്ലാവരും തന്നോട് ഹിന്ദുത്വയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം ആരായുന്നു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കോ പാര്‍ട്ടിക്കോ ഇല്ല. തങ്ങള്‍ ഏതെങ്കിലും മതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയല്ല. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് അപ്‌നാ ദളിന്റെ പ്രവര്‍ത്തനം. സഖ്യ കക്ഷിയായ ബിജെപിയുമായി തങ്ങള്‍ പ്രത്യയശാസ്ത്രപരമായി വേറിട്ടുനില്‍ക്കുകയാണെന്ന് അനുപ്രിയ പട്ടേല്‍ വ്യക്തമാക്കി.
തെരുവിലായാലും പാര്‍ലമെന്റിലായാലും അനീതി നേരിടുന്ന വിഭാദങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നതാണ് തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമെന്ന് അനുപ്രിയ പട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ അപ്‌നാ ദള്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. 2014ലും 2019ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അപ്‌നാ ദള്‍ ബിജെപിക്കൊപ്പമായിരുന്നു. കോണ്‍ഗ്രസ് നേതാവ് ബീഗം നൂര്‍ ബാനുവിന്റെ കൊച്ചുമകന്‍ ഹൈദര്‍ അലിയുടെ സ്ഥാനാര്‍ഥിത്വമാണ് ഈ തെരഞ്ഞെടുപ്പിലേക്കായി അപ്‌നാ ദള്‍ ആദ്യം പ്രഖ്യാപിച്ചത്.
Story Highlights: bj ally in up on hindutva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here