പാക് പര്യടനത്തിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

ഐതിഹാസികമായ പാകിസ്താൻ പര്യടനത്തിനുള്ള ഓസീസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ് പുറത്തായിരുന്ന പേസർ ജോഷ് ഹേസൽവുഡ് ടീമിൽ തിരികെയെത്തി. മിച്ചൽ സ്വെപ്സൺ, ജോഷ് ഇംഗ്ലിസ്, ആഷ്ടൻ ആഗർ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരും ടീമിൽ നിന്ന് പിന്മാറിയിട്ടില്ല. (Australia Test squad Pakistan)
ഓസീസ് ടീം: Pat Cummins (C), Steve Smith (VC) Ashton Agar, Scott Boland, Alex Carey, David Warner, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Michael Neser, Mitchell Starc, Mitchell Swepson
Read Also : പാകിസ്താനിലെ ഭീകരാക്രമണങ്ങൾ; ഓസീസ് താരങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ട്
പാകിസ്താനിൽ സമീപകാലത്തായി നടന്ന ഭീകരാക്രമണങ്ങളിൽ ഓസീസ് ക്രിക്കറ്റ് താരങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാർച്ചിൽ പാക് പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയയുടെ പല താരങ്ങളും ഭീതിയിലാണെന്നാണ് റിപ്പോർട്ട്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്.
ലാഹോർ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സമീപകാലത്തായി ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. താരങ്ങളുടെ സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ, വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കാൻ താരങ്ങൾ തീരുമാനിച്ചാൽ അതിന് ബോർഡ് അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.
മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്.
ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചിരുന്നു. ഈ മാസം അഞ്ചിനാണ് അദ്ദേഹം പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. ലാംഗർ സ്ഥാനമൊഴിഞ്ഞ വിവരം അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റ് കമ്പനിയായ ഡിഎസ്ഇജിയാണ് അറിയിച്ചത്. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പര 4-0നു സ്വന്തമാക്കിയ ശേഷമാണ് ലാംഗർ സ്ഥാനമൊഴിയുന്നത്. 2018ലാണ് അദ്ദേഹം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്.
Story Highlights: Australia Test squad Pakistan tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here