കളമശേരിയില്‍ കെടുത്തിയ തീ ആളിക്കത്തി; വന്‍ അഗ്‌നിബാധ
കളമശേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്‌സ്ട്രാക്ഷന്‍ കമ്പനിയില്‍ കെടുത്തിയ തീ ആളിക്കത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്‌നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്നിബാധ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിരവധി അഗ്‌നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ഇപ്പോള്‍ തീ ആളിക്കത്തിയിരിക്കുകയാണ്.
തീപിടിത്തത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. രൂക്ഷമായി പുകശ്വസിച്ചും പൊള്ളലേറ്റുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളെജിലേയ്ക്ക് മാറ്റി.
കളമശേരിയിലെ തീപിടിത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചു മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു.
പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിലേയും കമ്പനിയിലേയും ആള്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കെമിക്കല്‍ പരിക്കുകളുണ്ടായത്. ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്ജമാക്കി. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ സര്‍ജറി, മെഡിക്കല്‍, ഒഫ്ത്താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിത്സ ഉറപ്പാക്കിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.
Story Highlights: Fire extinguished in Kalamassery; Massive fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here