ചെങ്കുത്തായ മലയും കരടികളും; വെല്ലുവിളികൾ മറികടന്ന് കരസേന മുന്നോട്ട്

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ അടുത്ത് രക്ഷാസംഘം എത്തി. കരസേനയുടെ രക്ഷാസംഘത്തിലെ മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ 24മായി പങ്കുവച്ചത്. ഏറെ ആയാസപ്പെട്ടാണ് രക്ഷാസംഘം മല കയറുന്നത്. ചെങ്കുത്തായ മല രക്ഷാസംഘത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതോടൊപ്പം, മൂന്ന് കരടികളെയും കണ്ടു എന്ന് സൈനികൻ വിഡിയോയിൽ പറയുന്നു. സംഘം ഏകദേശം ബാബുവിന് അടുത്തെത്താനായി എന്നും അദ്ദേഹം വ്യക്തമാക്കുന്നു. (malampuzha babu rescue army)
ബാബുവിൻ്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ 24ന് ലഭിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തിൽ എഴുന്നേറ്റ് നിന്ന് ഡ്രോൺ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറിൽ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ബാബു ഉടൻ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ സജ്ജരാകണമെന്ന് കരസേന നിർദ്ദേശം നൽകി. ആംബുലൻസും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകൾ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്.
രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെളിച്ചം ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ വെളിച്ചം വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ അല്പം കൂടി കാര്യക്ഷമമായി നടക്കുകയാണ്. 43 മണിക്കൂറായി ബാബു ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ല.
Read Also : ‘അവന്‍ വരാനായാണ് എല്ലാവരും കാത്തിരിക്കുന്നത്’; പ്രതീക്ഷയോടെ ബാബുവിന്റെ സുഹൃത്തുക്കള്‍
ഒൻപത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ കേണൽ ഹേമന്ദ് രാജാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തൽ.
കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അർത്ഥത്തിൽ കൂവി. നിന്റെ എനർജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവർത്തകർ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാബുവിന് ഉടൻ തന്നെ ഭക്ഷണവും വെള്ളവും നൽകാൻ കഴിയുമെന്ന് സംഘം വ്യക്തമാക്കി.
Story Highlights: malampuzha k babu rescue army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here