ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം; മലാല യൂസഫ്സായ്

കർണാടകയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവും സാമൂഹ്യപ്രവർത്തകയുമായ മലാലാ യൂസഫ്സായ്. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല ട്വീറ്റ് ചെയ്തു. സ്ത്രീകളെ മാറ്റി നിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹിജാബോ വിദ്യാഭ്യാസമോ എന്നത് തെരഞ്ഞെടുക്കാൻ കോളജുകൾ വിദ്യാർത്ഥികളെ നിർബന്ധിക്കുകായാണെന്ന് മലാല വിദ്യാർത്ഥികളിൽ ഒരാളുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ വാചകം ഉദ്ദരിച്ചാണ് മലാലയുടെ ട്വീറ്റ് ആരംഭിക്കുന്നത്.
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കോളജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.
ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.
Read Also : കാവി ഷാളിനെ എതിർത്ത് നീല ഷാൾ; ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്
ഇതിനിടെ കോളജില്‍ ഹിജാബ് ധരിച്ചെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി . ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഹിജാബായാലും ജീന്‍സായാലും ബിക്കിനിയായാലും തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ധരിക്കുന്നയാളിന്റെ തെരഞ്ഞെടുപ്പാണ് അന്തിമമെന്ന് സൂചിപ്പിച്ചാണ് ട്വീറ്റ്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടേയും പ്രതികരണം.
Story Highlights: “Refusing To Let Girls Go To School…”: Malala Yousafzai On Hijab Row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here