‘റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ട്, റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീട്’: ഭേദഗതിയില്‍ ലോകായുക്ത

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചതിന് പിന്നാലെ ഹിയറിങ്ങിനിടെ വിവാദങ്ങളില്‍ പ്രതികരണം അറിയിച്ച് ലോകായുക്ത. ലോകായുക്തയ്‌ക്കെതിരായ രാഷ്ട്രീയ വിവാദങ്ങളിലും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുള്ള ആരോപണങ്ങളിലുമടക്കമായിരുന്നു ലോകായുക്തയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറുപടി പറയേണ്ടതില്ലെന്ന് ലോകായുക്ത സിറിയക് ജോസഫ് നിലപാട് വ്യക്തമാക്കി. സെക്ഷന്‍ 14 പ്രകാരം ഇപ്പോഴും റിപ്പോര്‍ട്ട് കൊടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്നും റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടുള്ള കാര്യമാണെന്നും ലോകായുക്ത പറഞ്ഞു. ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. നിയമഭേദഗതിയെക്കുറിച്ച് ഇപ്പോള്‍ കോടതിയില്‍ സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ലോകായുക്ത.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയ്ക്ക് പരിഗണിക്കാനാകൂ എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഇതിനിടെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കി. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബില്‍ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
Story Highlights: lokayukta response during hearing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here