അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ക്ക് പൊലീസ് മേധാവിയുടെ പ്രശസ്തിപത്രം
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് കിരണ്‍ ശ്യാമിനെ അനുമോദിച്ചത്. എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പൂവച്ചൽ സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. പരിപാടി നടക്കുന്ന സ്റ്റേജിനു മുന്നിലായിരുന്നു കിരണും ആറ് പൊലീസുകാരും ഡൂട്ടിയിൽ ഉണ്ടായിരുന്നത്. നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരാൾ സ്റ്റേജിനടുത്തേക്കെത്തിയപ്പോൾ ആദ്യം സംശയം തോന്നിയില്ല. എന്നാൽ, ഇയാൾ വേദിയിൽ കയറണമെന്നു വാശിപിടിച്ചു. തനിക്ക് മുഖ്യമന്ത്രിയെ കാണണമെന്നും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും മിനികുമാർ ഉറക്കെ വിളിച്ച് പറയുകയായിരുന്നു.
പന്തികേട് തോന്നിയപ്പോൾ തന്നെ ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചു മാറ്റി. ഇയാളിൽ നിന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തും കൂടി കണ്ടെടുത്തതോടെയാണ് പൊലീസിന് ഇയാൾ മാനസിക രോഗിയാണെന്ന് മനസിലായി. എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രശ്നം ഉണ്ടായെന്നു കരുതി ജനം ക്ഷുഭിതരായി. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനാണ് അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ മുകളിലേക്ക് കിടന്നത്. നിലത്ത് വീണപ്പോൾ കിരണ്‍ ശ്യാമിന് ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു. കേരളാ പൊലീസിന് തന്നെ അഭിമാനമായി കിരൺ ശ്യാമിന്റെ പ്രവൃത്തി മാറിയത് ഇങ്ങനെയാണ്.
Story Highlights: certificate-of-police-chief-to-aruvikkara-sub-inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here