‘കൊവിഡ് ജിന്നിനെ മോദി കുപ്പിയിലാക്കി’; യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ മണി മുഴങ്ങാൻ തുടങ്ങുന്നതോടെ വികസനത്തിന് അശുഭകരമായവർ സ്വയം അപ്രത്യക്ഷമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊവിഡ് ജിന്നിനെ വിജയകരമായി കുപ്പിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജലേസറിൽ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.
രാമക്ഷേത്രത്തിൽ രണ്ട് 100 ക്വിന്റൽ മണി സ്ഥാപിക്കും. ക്ഷേത്രങ്ങളിൽ ജലേസർ മണി മുഴക്കുമ്പോൾ അശുഭകരമായതെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസമെന്നും യോഗി. സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്ക് വഹിച്ച ജില്ലയ്ക്ക്, 70 വർഷത്തിലേറെയായി ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും മെഡിക്കൽ കോളജുകളും ലഭിക്കാത്തത് വിരോധാഭാസമാണെന്ന് ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ജില്ലയിൽ ഇന്ന് സ്വാതന്ത്ര്യസമര സേനാനി അവന്തിഭായ് ലോധിയുടെ പേരിൽ മെഡിക്കൽ കോളജ് ഉണ്ടെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. 2017 ന് മുമ്പ് മാഫിയകളും ക്രിമിനലുകളും ആധിപത്യം സ്ഥാപിച്ചിരുന്നു. കോൺഗ്രസോ, എസ്പിയോ, ബിഎസ്പിയോ പാവങ്ങളോടും കർഷകരോടും ഒരു അനുഭാവവും ഉണ്ടായിരുന്നില്ല. കർഷക കടങ്ങൾ എഴുതിത്തള്ളില്ല, കക്കൂസുകൾ നിർമ്മിച്ചില്ല, പാവപ്പെട്ടവർക്ക് വീടുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയും നൽകിയില്ലെന്നും യോഗി കുറ്റപ്പെടുത്തി.
Story Highlights: modi-govt-put-covid-19-jinn-in-a-bottle-yogi