‘ഝാന്‍സി പ്രതിരോധ ഇടനാഴി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കും’; ആഭ്യന്തര മന്ത്രി അമിത്ഷാ
ഉത്തര്‍പ്രദേശിലെ ഝാന്‍സി പ്രതിരോധ ഇടനാഴി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ‘ഝാന്‍സിയില്‍ പ്രതിരോധ ഇടനാഴി പദ്ധതിക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടിരിക്കുകയാണ്. പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാന്‍ ഈ പദ്ധതി രാജ്യത്തിന്റെ പ്രതിരോധന സംവിധാനത്തിനെ സാഹായിക്കും. മൗറാണിപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അമിത്ഷായുടെ പ്രസ്താവന.
ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസിന് ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അമിത്ഷാ ചോദിച്ചു. ‘പരിവാര്‍പാദി പാര്‍ട്ടികള്‍ക്ക് ഒരിക്കലും സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ നല്ലതിനുവേണ്ടി ഒന്നും ചെയ്യാനാകില്ല. ആദ്യം ഇന്ദിരാഗാന്ധി.. പിന്നെ രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും.. ഇപ്പോള്‍ രാഹുല്‍ ഗാന്ധി…യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമോ? ആഭ്യന്തര മന്ത്രി വിമര്‍ശിച്ചു.
സമാജ്വാദി പാര്‍ട്ടി രാഷ്ട്രീയ രാജവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. മുലായംസിംഗ് യാദവിന് ഇതുവരേയും തന്റെ പിന്‍ഗാമിയെ കണ്ടെത്താനായിട്ടില്ല. അതിനാലാണ് അദ്ദേഹം തന്റെ മകനെ പിന്‍ഗാമിയായി നിശ്ചയിച്ചത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി, എസ്പി അവരുടെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഗുണ്ടകളിലൂടെയും മാഫിയയിലൂടെയും പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്തെന്ന് ആരോപിച്ചു. മുന്‍സര്‍ക്കാരിന്റെ കാലങ്ങളില്‍ കയ്യേറിയ ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിപ്പിച്ചു. അഖിലേഷ് യാദവ് തന്റെ കുംടുംബാംഗങ്ങള്‍ക്ക് 45 സ്ഥാനങ്ങളിലായി നിയമനം നല്‍കിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, 45 പദ്ധതികള്‍ ജനങ്ങളുടെ വീട്ടുപടിക്കലെത്തിച്ചു’. അമിത്ഷാ വാദിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
2019 നവംബറിലാണ് ഝാന്‍സി പ്രതിരോധ ഇടനാഴിക്ക് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. 400 കോടി ചിലവില്‍ 183 ഏക്കറിലായാണ് പദ്ധതി നടത്തുക. ഉത്തര്‍പ്രദേശില്‍ സഹരന്‍പൂര്‍, ബിജ്നോര്‍, അംറോഹ, സംഭാല്‍, മൊറാദാബാദ്, രാംപൂര്‍, ബറേലി, ബുദൗണ്‍, ഷാജഹാന്‍പൂര്‍ എന്നീ ഒമ്പത് ജില്ലകളില്‍ ഉള്‍പ്പെടുന്ന 55 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.
Story Highlights: amit sha , jhansi corridor project, uttarpradesh, pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here