പ്രതികളെത്തിയത് ആക്രമിക്കാനുള്ള മുന്നൊരുക്കത്തോടെ; ബോംബാക്രമണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ തോട്ടട ബോംബാക്രമണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതികളെത്തിയത് ആക്രമിക്കാനുള്ള മുന്നൊരുക്കത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാരകായുധങ്ങളും ബോംബുമായാണ് സംഘമെത്തിയത്. അക്ഷയ് എറിഞ്ഞ ബോംബാണ് ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോംബെറിഞ്ഞതെന്നും പൊട്ടാത്ത ബോംബ് റോഡിൽ നിന്ന് സമീപത്തുള്ള ഗേറ്റിനടുത്തേക്ക് അക്ഷയ് മാറ്റിവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ മറ്റ് പ്രതികളെ കണ്ടെത്താനുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനിടെ കേസിൽ പ്രധാനപ്രതി മിഥുൻ പിടിയിലായി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് പ്രധാനപ്രതി മിഥുൻ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുൻ.
Read Also : കണ്ണൂർ ബോംബാക്രമണം; പ്രധാന പ്രതി മിഥുൻ പിടിയിൽ
ഇന്ന് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്യും. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്.
Story Highlights: Kannur Bomb attack Police remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here