ബപ്പി ലാഹിരിയുടെ സംസ്‌കാരം നാളെ
ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിയുടെ (69) സംസ്‌കാരം നാളെ മുംബൈ ജുഹുവിലെ പവന്‍ഹാന്‍സ് ശ്മശാനത്തില്‍ നടക്കും. ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ആരോഗ്യസ്ഥിതി വീണ്ടും മോശമായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും പിന്നീട് ലാഹിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഡോ. ദീപക് നംജോഷി പറഞ്ഞു.
ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ശരാബി തുടങ്ങി എഴുപതുകളിലും എണ്‍പതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങള്‍ ലാഹിരിയുടെ സംഭാവനയാണ്. 2020ല്‍ പുറത്തിറങ്ങിയ ബാഗി 3 ആണ് അവസാനത്തെ ബോളിവുഡ് ചിത്രം. 2014ല്‍ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മലയാളത്തില്‍ ‘ഗുഡ്‌ബോയ്‌സ്’ എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് ലാഹിരിയാണ്.
ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്‌കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കളുടെ ഹരമായി മാറിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവും ലാഹിരിയാണ്.
റാഹി മസൂം റാസ എഴുതി ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ലാഹിരിയുടെ ഡിസ്‌കോ സോങ് ആഗോള ഹിറ്റായി മാറുകയും അതിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്ത ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിജയ് ബെനഡിക്ടാണ് ഗാനം ആലപിച്ചത്. ബോംബെയിലെ ചേരികളില്‍ നിന്നുവന്ന തെരുവ് കലാകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
Story Highlights: Bappi Lahiri’s funeral tomorrowway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here