സ്വന്തം നിലനില്‍പ്പിന് വേണ്ടി ഏതറ്റം വരെ താഴുന്നയാളാണ് ഗവര്‍ണര്‍; രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വന്തം നിലനില്‍പ്പിനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റംവരെയും താഴുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും എംപി കുറ്റപ്പെടുത്തി.
‘മുന്‍പ് പി.സദാശിവം ഗവര്‍ണറായിരുന്നപ്പോള്‍ രാജ്ഭവന്റെ മാന്യത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നാളെ നിയമസഭ തുടങ്ങുന്നതിന് മുന്‍പ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടിരിക്കും. വെടക്കാക്കി തനിക്കാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് പോലും ഗവര്‍ണറുടെ മുമ്പില്‍ പലതവണ തലകുനിക്കേണ്ടിവന്നു. ഗവര്‍ണറെ എത്രയും വേഗം രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരാളെന്ന നിലയ്ക്ക് നാളെ ഈ നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോള്‍ ‘എന്റെ ഗവണ്‍മെന്റ്’ എന്ന് നൂറു പ്രാവശ്യമെങ്കിലും പറയേണ്ടി വരും. സ്വാഭാവികമായി സ്വന്തം സര്‍ക്കാര്‍ നയം പ്രഖ്യാപിക്കുന്ന സമയത്ത് ഒപ്പിടില്ലെന്ന് പറയുന്നത് ശരിയല്ല. ഗവര്‍ണറുടെ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല എന്നുള്ളതിന്റെ തെളിവാണ് ഈ നടപടി. കേരളത്തിലെ പല വിഷയങ്ങള്‍ ചൂണ്ടിയക്കാണിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടും വീണ്ടും അവരുമായി കോംപ്രമൈസ് ചെയ്യുന്ന ഗവര്‍ണറെ നമ്മള്‍ പലവട്ടം കണ്ടതാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായിട്ടേ ഈ വിഷയത്തെ കാണാന്‍ പറ്റൂ.
രാജ്ഭവനിലിക്കുന്ന മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കൊണ്ട് എന്തൊക്കെയോ നേടാനുണ്ട്. ഇപ്പോഴുള്ള പ്രതിസന്ധി മണിക്കൂറുകള്‍ കൊണ്ട് പരിഹരിക്കപ്പെടുകയും ചെയ്യും. ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ളവരെ കേരളത്തിന്റെ ഗവര്‍ണറായി നിയമിച്ച കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ‘നാലാംതരം രാഷ്ട്രീയക്കാരുടെ’ സ്വഭാവമാണ് കാണിക്കുന്നതെന്നും എംപി വിമര്‍ശിച്ചു.
Read Also : ഗുരുതരമായ ഭരണഘട പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ ഗവര്‍ണര്‍ എത്തിക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍
നിയമസഭാ സമ്മേളനത്തിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെയുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപൂര്‍വനടപടി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന രീതിയില്‍ ഗവര്‍ണര്‍ക്കുള്ള അതൃപ്തിയാണ് നീക്കത്തിനുപിന്നില്‍. ഇതോടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇതുവരെ തയാറായില്ല. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ലെന്നതാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
Story Highlights: rajmohan unnithan, governor, arif muhammed khan, policy declaration speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here