വിഘടന വാദികളുമായി ആം ആദ്മി പാര്‍ട്ടിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അമിത് ഷാ
ആം ആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. വിഘടനവാദികളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സഹായം തേടുന്നുവെന്നും ഈ പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും ചന്നി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
ഖാലിസ്ഥാന്‍ ബന്ധമെന്ന ആരോപണത്തിന് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ ആഞ്ഞടിക്കുകയായിരുന്നു.
താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്രിവാള്‍ പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായ തനിക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഇത്രകാലമായിട്ടും എന്തുകൊണ്ട് ഇക്കാര്യം കണ്ടെത്തിയില്ലെന്ന് കെജ്രിവാള്‍ ചോദിച്ചു. ഈ ആരോപണങ്ങളെല്ലാം നല്ല തമാശകളാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. രാജ്യത്തെ രണ്ടായി പിളര്‍ത്തി മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്നതാണ് ആരോപണം. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികളെയാണ് പരിഹസിക്കുന്നതെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കുമാര്‍ ബിശ്വാസിന്റെ ആരോപണങ്ങളെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു.
Story Highlights: amit shah ensures detailed investigation aap relation with separatists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here