Advertisement

ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ട കാര്യം ബിജെപിക്കില്ലെന്ന് വി മുരളീധരന്‍

February 19, 2022
Google News 1 minute Read

ഗവര്‍ണറെ സംയുക്തമായി അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടേയോ ബിജെപി ഗവര്‍ണറുടേയോ വക്താക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ചത് പ്രസക്തമായ വിഷയമാണ്. പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൊടുക്കുന്ന സമ്പ്രദായം രാജ്യത്ത് മറ്റെവിടെയുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും ഗവര്‍ണര്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ. അത്തരമൊരു ആരോപണം താന്‍ കേട്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹരി എസ് കര്‍ത്ത ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണോയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ വിളിച്ച് അന്വേഷിച്ച് നോക്കിയാല്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍വകലാശാലകളെ മുഴുവന്‍ സി പി ഐ എമ്മിന്റെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടത്. പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണവേ പറഞ്ഞു.

സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നയപ്രഖ്യാപനം നടത്താനെത്തിയപ്പോള്‍ സതീശനും കൂട്ടരും പുറത്തിറങ്ങിപോകുകയായിരുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകൡ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Story Highlights: v muraleedharan supports governor stand against government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here