നീളം കൊണ്ട് ചർച്ചയായ പുടിൻറെ മേശയുടെ വില 84 ലക്ഷം രൂപ…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഈ അടുത്ത് നടത്തിയ യോഗം ഏറെ ചർച്ചയായിരുന്നു. ഒരു നീളൻ മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നാണ് അവർ ചർച്ച നടത്തിയിരുന്നത്. റഷ്യയിൽ വെച്ച് കൊവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മക്രോ നിരസിച്ചതിനെ തുടർന്നാണു കൊവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിച്ച് ചർച്ച നടത്തേണ്ടി വന്നത് എന്ന് അന്ന് ഭരണകൂടം വിശദീകരണവും നൽകിയിരുന്നു. റഷ്യയിൽ കോവിഡ് ടെസ്റ്റ് നടത്തിയാൽ പ്രസിഡന്റിന്റെ ഡിഎൻഎ ഘടന അവർ മനസ്സിലാക്കുമെന്ന സംശയത്തിലാണ് ഫ്രഞ്ച് അധികൃതർ പരിശോധനയ്ക്കു വിസമ്മതിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ അന്ന് നീളം കൊണ്ട് ശ്രദ്ധ നേടിയ മേശയുടെ വിലയും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് മേശയുടെ ഡിസൈനർ. 12 അടിയോളം നീണ്ടതായിരുന്നു ആ മേശ. വിലയാണെങ്കിൽ 84 ലക്ഷം രൂപയും. റിനാറ്റോ പോളോന എന്ന ഇറ്റലിയിൽ നിന്നുള്ള ഡിസൈനറാണ് ഈ മേശ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലും നീളമുള്ള മേശകളും മോസ്കോ, ക്രെംലിനിലെ പ്രസിഡൻഷ്യൽ പാലസിലേക്കു നിർമിച്ചു നൽകിയിട്ടുണ്ട്. റഷ്യയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണു ഗ്രാൻഡ് ക്രെംലിൻ പാലസ്. ആദ്യകാലങ്ങളിൽ വിഖ്യാതമായ സാർ ഭരണകൂടത്തിന്റെ ആസ്ഥാനവും സൗധവുമായിരുന്നു ഈ പാലസ്. സുരക്ഷാ മേഖലയാണെങ്കിലും ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാറുണ്ട്.
Read Also : പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി കണ്ടെത്തി; സൂര്യനേക്കാള്‍ 240 ബില്യണ്‍ മടങ്ങ് വലിപ്പം…
1995-1997 കാലഘട്ടത്തിൽ റഷ്യൻ സർക്കാരുമായി ഉണ്ടാക്കിയ നിരവധി കരാറുകളുടെ ഭാഗമായാണു ഈ ടേബിൾ നിർമ്മിച്ച് നൽകിയതെന്ന് റിനാറ്റോ പോളോന വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലുള്ള ഈ മേശ ഇറ്റാലിയൻ ബീച്ച്‌വുഡിന്റെ ഒറ്റപ്പാളി ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ഈ മേശയിൽ സ്വർണവും പതിപ്പിച്ചിട്ടുണ്ട്. റഷ്യയെ കൂടാതെ തായ്‌ലൻഡിലെയും ബ്രൂണെയിലെയും രാജകൊട്ടാരങ്ങളിലേക്കും പോളോന നിരവധി ഫർണീച്ചറുകൾ പണിതു നൽകിയിട്ടുണ്ട്. ഇറ്റലിയിലെ അമ്പതോളം പേർ ജോലി ചെയ്യുന്ന ഓക്ക് എന്ന കമ്പനിയാണ് പോളോനയുടേത്. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് ഈ കമ്പനി സ്ഥാപിച്ചത്.
Story Highlights: The 20-feet-long table between Vladimir Putin and German Chancellor cracked up Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here