അണ്ടർ 19 ലോകകപ്പ് നടത്താൻ പറ്റിയ വേദിയായിരുന്നില്ല വെസ്റ്റ് ഇൻഡീസ്: ഇന്ത്യൻ ടീം മാനേജർ

അണ്ടർ 19 ലോകകപ്പ് നടത്താൻ പറ്റിയ വേദി ആയിരുന്നില്ല വെസ്റ്റ് ഇൻഡീസ് എന്ന് ഇന്ത്യൻ ടീം മാനേജർ ലോബ്സാങ് ജി ടെൻസിങ്. വെസ്റ്റ് ഇൻഡീസിലെ ബയോ ബബിൾ വളരെ മോശമായിരുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു. കൊവിഡ് ബാധിതരായവർക്ക് വൈദ്യ സഹായം ലഭിച്ചില്ലെന്നും ഹോട്ടൽ മുറിയിൽ വെള്ളം ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“ടൂർണമൻ്റിലെ ബയോ ബബിൾ വളരെ മോശമായിരുന്നു. അധികൃതരൊക്കെ ഉദാസീനയായിരുന്നു. ഗുയാനയിൽ ഞങ്ങൾ വളരെ ബുദ്ധിമുട്ടി. എനിക്കും എൻ്റെ സഹപ്രവർത്തകർക്കും കൊവിഡ് ബാധിച്ചപ്പോൾ വൈദ്യസഹായം ലഭിച്ചില്ല. ടീം ഫിസിയോ ആണ് ഞങ്ങളുടെ രക്ഷക്കെത്തിയത്. ഹോട്ടലിൽ ടീമുകൾക്ക് പ്രത്യേക നിലകൾ ഉണ്ടായിരുന്നില്ല. മുറിയിൽ വെള്ളം ലഭ്യമായിരുന്നില്ല. ഭക്ഷണവും ശരിയായില്ല. അടുത്ത് ചില ഇന്ത്യൻ റെസ്റ്ററൻ്റുകൾ ഉണ്ടായിരുന്നത് ഞങ്ങൾക്ക് സഹായമായി. പരിശീലന മത്സരങ്ങൾക്കിടെ സ്റ്റേഡിയത്തിലെ ശുചിമുറികളിൽ വെള്ളമുണ്ടായിരുന്നില്ല.”- അദ്ദേഹം പറഞ്ഞു.
അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ അഞ്ചാം കിരീടം ചൂടിയത്. 190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ഫിഫ്റ്റി നേടി. രാജ് ബവ (35), ഹർനൂർ സിംഗ് (21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡൻ, ജെയിംസ് സെയിൽസ്, തോമസ് ആസ്പിൻവാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: u19 world cup west indies india team maager
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here