സിപി മാത്യുവിൻ്റെ അശ്ലീല പരാമർശം; പൊലീസിൽ പരാതി നൽകി രാജി ചന്ദ്രൻ

ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിൻ്റെ അശ്ലീല പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ. ഇടുക്കി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. പരാതിയിൽ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിവാദ പരാമർശത്തിന് തൊട്ടുപിന്നാലെ സിപി മാത്യുവിനെതിരെ പരാതി നൽകുമെന്ന് സിപിഐഎമും, രാജി ചന്ദ്രനും പറഞ്ഞിരുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഐഎമിൽ ചേർന്ന രാജി ചന്ദ്രനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സിപി മത്യുവിൻ്റെ വിവാദ പരാമർശം. പ്രസ്താവന പിൻവലിക്കാനും സിപി മാത്യു തയാറായില്ല.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു സിപി മാത്യുവിന്റെ വിവാദ പ്രസംഗം. യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടർന്ന്, ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ചില പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഏറ്റവും അവസാനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജി ചന്ദ്രൻ സിപിഐഎമിലേക്ക് കൂറുമാറിയത്. ഇതോടെ ഭരണം സിപിഐമിനു ലഭിച്ചു. ഇതിനു പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തിയത്.
ലൈംഗികച്ചുവയോടെയാണ് സിപി മാത്യു സംസാരിച്ചത്. സ്ത്രീകൾ അടങ്ങുന്ന സദസ്സിനോടായിരുന്നു സിപി മാത്യുവിന്റെ പരാമർശം. അടുത്ത് പല നേതാക്കളും പ്രവർത്തകരുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിപി മാത്യുവിനെ ആരും തിരുത്താൻ തയ്യാറായില്ല.
Story Highlights: police case against cp mathew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here