ബൗൺസർ തലയിലിടിച്ച് സ്മൃതി മന്ദനയ്ക്ക് പരുക്ക്; ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദനയുടെ പരുക്ക്. ലോകകപ്പിൻ്റെ ഭാഗമായി ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെയാണ് സ്മൃതിയ്ക്ക് പരുക്കേറ്റത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ തലയിൽ കൊണ്ട സ്മൃതി റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി.
23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ സ്മൃതിയുടെ ഹെൽമറ്റിൽ ഇടിച്ചത്. വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും മുൻകരുതലെന്ന നിലയിലാണ് താരം റിട്ടയർഡ് ഹർട്ട് ആയതെന്നുമാണ് ലഭ്യമാവുന്ന വിവരം.
ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ 2 റൺസിനു വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 244 റൺസെടുത്തു. മോശം പ്രകടനങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 114 റൺസ് നേടി ഇന്ത്യയുടെ ടോപ്പ് സ്കോററായി. 58 റൺസെടുത്ത യസ്തിക ഭാട്ടിയയും ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദ് ആണ് പ്രോട്ടീസിനെ പിടിച്ചുകെട്ടിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ സുൻ ലൂസ് 94 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോറ വോൾവാർട്ട് 75 റൺസെടുത്തു.
Story Highlights: india women won south africa smriti mandhana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here