യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം; വ്യോമസേനാ വിമാനം ഇന്ന്

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി 17 വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് പുറപ്പെടും. പുലര്‍ച്ചെ നാല് മണിക്ക് വിമാനം റൊമേനിയയിലേക്ക് യാത്ര തിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് അയയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളില്‍ രക്ഷാദൗത്ത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. യുക്രൈനില്‍ നിന്ന് അറുപത് ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാര്‍ മടങ്ങിയെന്നാണ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കുന്നത്.
ചൈന യുക്രൈനില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു. കരിങ്കടല്‍ തുറമുഖ നഗരമായി ഒഡേസയില്‍ നിന്ന് 400 വിദ്യാര്‍ത്ഥികളും യുക്രൈന്റെ തലസ്ഥാനമായ കീവിലുള്ള 200 വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച രാജ്യംവിട്ടതായി ചൈനീസ് എംബസിയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1000 പൗരന്മാരെ ഇന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ അടിയന്തര ഇടപെടല്‍.
Read Also : കീവിലെ ടി.വി ടവറിന് നേരെ റഷ്യയുടെ വ്യോമാക്രമണം
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈന അടിയന്തര ഇടപെടല്‍ നടത്തിയത്.
കീവിലെ ടി.വി ടവറിന് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതോടെ യുക്രൈനിലെ ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുഴുവന്‍ തടസപ്പെട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.
നേരത്തേ, യുക്രൈന്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. ‘യുക്രൈന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഞങ്ങള്‍ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈന്‍ ജനത മുഴുവന്‍ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഖാര്‍ക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈല്‍ ആക്രമണമുണ്ടായി’- സെലന്‍സ്‌കി പറഞ്ഞു.
യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു. ബള്‍ഗേരിയയാണ് 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും.
റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.
Story Highlights: Rescue mission from Ukraine; Air Force plane today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here