ആശ്വാസതീരം; യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തി ആര്യയും സൈറയും
സ്‌നേഹത്തിന് ഭാഷയില്ല… യുദ്ധമുഖത്തും തന്റെ പ്രിയപ്പെട്ട സഹജീവിയെ ചേര്‍ത്ത് പിടിച്ച ആര്യ ഇതിനു ഒരു ഉദാഹരണമാണ്. യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആര്യയും ആര്യയുടെ പ്രിയപ്പെട്ട നായക്കുട്ടി സൈറയും..
യുദ്ധം കൊടുമ്പിരി കൊണ്ട സമയം മറ്റേത് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെയും പോലെ യുക്രൈനില്‍ നിന്ന് മടങ്ങാന്‍ ആര്യയും നിര്‍ബന്ധിതയായി. എന്നാല്‍ ഉപേക്ഷിച്ച് പോരാന്‍ കഴിയാത്തത് കൊണ്ട് ജീവന് തുല്യം സ്‌നേഹിക്കുന്ന സൈറയെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ആര്യ. അതിര്‍ത്തികളിലെ പ്രതിസന്ധികളും മറികടന്നാണ് തന്റെ നായ്ക്കുട്ടിയുമായി ആര്യ ഡല്‍ഹിയിലെത്തി.
ആര്യക്കൊപ്പം സൈറയെയും ഇന്ത്യയിലെത്തിക്കാന്‍ ആര്യയെ സഹായിച്ചത് മഹേഷ് എന്ന സൈനികനാണ്. അഞ്ച് മാസം മാത്രമാണ് സൈറയുടെ പ്രായം.. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ടതാണ് സൈറ.
ഇരുപത് മണിക്കൂറിലേറെ ആര്യയ്‌ക്കൊപ്പം യുക്രൈനിലെ അതി ശൈത്യത്തെ അതിജീവിച്ചാണ് സൈറ അതിര്‍ത്തിയില്‍ എത്തിയത്. ഇന്ത്യയുടെ ഹൃദയത്തില്‍ വന്നിറങ്ങിയപ്പോഴും സൈറയ്ക്ക് അമ്പരപ്പ് മാറിയിട്ടില്ല. പക്ഷെ ധൈര്യം പകര്‍ന്ന് ആര്യ ഒപ്പമുണ്ട്.
Read Also : യുദ്ധഭൂമിയിൽ ഇങ്ങനെയും ചിലർ; താൻ രക്ഷിച്ച 400 മൃഗങ്ങളെ കൂടാതെ യുക്രൈൻ വിടാൻ വിസമ്മതിച്ച് ഇറ്റാലിയൻ പൗരൻ…
വളര്‍ത്തുമൃഗങ്ങളെ അതിര്‍ത്തിക്കപ്പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിരവധി നിയമങ്ങളും പാലിക്കേണ്ടതുണ്ട്. മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) പ്രകാരം, പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയും മൈക്രോചിപ്പ് നല്‍കുകയും പേവിഷബാധയ്ക്കുള്ള രക്തപരിശോധന നടത്തുകയും വേണം.
എന്നിരുന്നാലും, യുക്രൈനിലെ സാഹചര്യം പരിഗണിച്ച് റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളും ഈ നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഒരാള്‍ക്ക് അഞ്ച് വളര്‍ത്തുമൃഗങ്ങളെ മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ.
Story Highlights: arya and saira, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here