Advertisement

ക്വാഡ് ഉച്ചകോടി: യുദ്ധത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന് നരേന്ദ്രമോദി

March 4, 2022
Google News 2 minutes Read

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ ചര്‍ച്ചയില്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയെന്ന സവിശേഷതയും ഇന്നത്തെ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ചൈന വിഷയമുള്‍പ്പെടെ സൂചിപ്പിച്ച് ബൈഡന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. യുക്രൈന്‍ പ്രശ്‌നത്തിലെ മാനുഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നും പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ അതിവേഗം പരിഹാരം കാണണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്.

ഇന്തോപസഫിക് മേഖലയില്‍ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തില്‍ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. ജോ ബൈഡന്‍, നരേന്ദ്രമോദി എന്നിവരെ കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Read Also : ഇനിമേല്‍ റഷ്യ ഏറ്റവും പ്രിയപ്പെട്ട വ്യാപാര പങ്കാളിയല്ല; കയറ്റുമതിക്ക് അധിക നികുതി ചുമത്താനുള്ള നീക്കവുമായി കാനഡയും

അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍- റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.

വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

Story Highlights: quad meeting narendra modi joe biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here