‘എക്‌സിറ്റ് പോളുകള്‍ക്ക് പണം മുടക്കിയതാരാണ്?’; ബിജെപി ക്രമക്കേടുകള്‍ നടത്തുന്നുവെന്ന ആരോപണവുമായി അഖിലേഷ്

നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് രണ്ട് ദിവസങ്ങളില്‍ മാത്രം ബാക്കിനില്‍ക്കേ പല ബൂത്തുകളില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മോഷണം പോയെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വാരണസിയിലെ ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന വിഡിയോ തനിക്ക് ലഭിച്ചെന്നാണ് അഖിലേഷ് പറഞ്ഞത്. യന്ത്രങ്ങള്‍ മൂന്ന് ട്രക്കുകളിലായി കടത്തിക്കൊണ്ട് പോയതിനും വിഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും അഖിലേഷ് ആഞ്ഞടിച്ചു. ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയും ഈ തിരിമറിയുടെ ഭാഗമായിത്തന്നെ കാണണമെന്നും അഖിലേഷ് പറഞ്ഞു. ആരാണ് ഈ എക്‌സിറ്റ് പോളുകള്‍ക്കായി പണം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിഡിയോയില്‍ കാണുന്ന ട്രക്കുകളില്‍ കൊണ്ടുപോകുന്നത് ട്രയലുകള്‍ക്ക് വേണ്ടിയുള്ള യന്ത്രങ്ങളാണെന്നാണ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് അഖിലേഷ് യാദവ് തള്ളുകയായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ആവശ്യം വന്നാല്‍ കോടതികളെ സമീപിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ തിരിമറി കാണുക്കുന്നവരെ ജനം തള്ളിക്കളയുമെന്നും തന്റെ പാര്‍ട്ടി 300 സീറ്റുകള്‍ നേടുമെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read Also : മഹാരാഷ്ട്രയിലെ പൂനെ മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മോദി
ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനത്തിന് തൊട്ടുപിന്നാലെ അഖിലേഷ് യാദവ് എക്‌സിറ്റ് പോള്‍ ഫലം തള്ളിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സംസ്ഥാനത്ത് എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. മാര്‍ച്ച് 10നാണ് യുപിയിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ബിജെപി 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോള്‍ ഫലം. എസ്പിക്ക് 119 മുതല്‍ 134 വരെ സീറ്റും, ബിഎസ്പി 07 മുതല്‍ 15 വരെ സീറ്റും നേടുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് 0-4 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വേ ഫലം.
Story Highlights: akhilesh yadav slams bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here