‘നേരിട്ട വംശീയാധിക്ഷേപങ്ങൾ തുറന്നുപറഞ്ഞതോടെ എനിക്ക് ജോലിയില്ലാതായി’; വെളിപ്പെടുത്തി അസീം റഫീഖ്

നേരിട്ട വംശീയാധിക്ഷേപങ്ങൾ തുറന്നുപറഞ്ഞതോടെ തനിക്ക് ജോലിയില്ലാതായി എന്ന് പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റർ അസീം റഫീഖ്. ഇംഗ്ലീഷ് കൗണ്ടി ക്ലബായ യോർക്ഷെയറിലെ വംശീയാധിക്ഷേപമാണ് താരം തുറന്നുപറഞ്ഞത്. തുടർന്ന് ക്ലബിലെ മുഴുവൻ പരിശീലക സംഘത്തെയും പുറത്താക്കിയിരുന്നു. (Azeem Rafiq Fight Racism)
“സത്യത്തിനു വേണ്ടി ഞാൻ തുടർന്നും പോരാടുമെന്നതിനാൽ ആളുകൾക്ക് എന്നെ ബന്ധപ്പെടാൻ പേടിയാണെന്ന് തോന്നുന്നു. 31 കാരനായ ഞാൻ ജോലിയില്ലാതെ ഇരിക്കുകയാണ്. ഭാവിയിൽ, ജീവിതത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെട്ട ഗെയിമുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇടപെടാൻ കഴിഞ്ഞേക്കില്ല. ഏറെക്കാലമായി ചുമന്നുനടക്കുന്ന ഭാരം ഇറക്കിവച്ചപ്പോൾ ഇനിയും സ്നേഹിക്കാൻ കഴിയുമെന്നും എൻ്റെ ആഗ്രഹത്തിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്നും ഞാൻ കരുതി. കളിക്കുന്നതിനൊപ്പം പരിശീലിപ്പിക്കുന്നതും എൻ്റെ ആഗ്രഹമാണ്. മീഡിയയും താത്പര്യമുണ്ട്. എപ്പോഴാണ് ഗെയിമിലേക്ക് തിരിക വരാൻ കഴിയുക എന്ന് എനിക്കറിയില്ല.”- അസീം റഫീഖ് പറഞ്ഞു.
Read Also : അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘത്തെയാകെ പുറത്താക്കി യോർക്ഷെയർ
ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിൽ അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ്, നിലവിലെ ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു. ഇതിനു പിന്നാലെ മൈക്കൽ വോണിനെ ബിബിസി കമൻ്ററി പാനലിൽ നിന്നും ആഷസിനുള്ള ബിടി സ്പോർട്സ് കമൻ്ററി പാനലിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, താൻ വംശീയാധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് വോൺ പറയുന്നത്. എന്നാൽ, ഇംഗ്ലണ്ട് സ്പിനർ ആദിൽ റഷീദ് അസീമിൻ്റെ വംശീയാധിക്ഷേപ വെളിപ്പെടുത്തലുകൾ ശരിവച്ചിരുന്നു.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഡയറക്ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെ ക്ലബ് പുറത്താക്കി. മോക്സോൺ ജോലിയിൽ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു.
Story Highlights: Azeem Rafiq Fight Racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here