‘യുക്രൈനില്‍ നിന്ന് ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെയും രക്ഷിച്ചു’; കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ബംഗ്ലാദേശ് എംപി

യുക്രൈനില്‍ കുടുങ്ങികിടന്നിരുന്ന ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവന്നതിന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായി ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അരോമ ദത്ത. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
‘യുക്രൈനില്‍ കുടുങ്ങിയ ഒമ്പത് ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് ഇന്ത്യാ ഗവണ്‍മെന്റിന്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നു’ അരോമ ദത്ത ന്യൂസ് ഏജന്‍സിയായ എഎന്‍എയോട് പറഞ്ഞു.
‘യുദ്ധത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നു. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. 1971 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരുകയാണ്. ഇതൊരു തുടര്‍ പ്രക്രിയയാണ്.’ അരോമ ദത്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യം വിജയകരമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. യുക്രൈനില്‍ നിന്ന് 20,000 പേരെ തിരിച്ചെത്തിച്ചതായി അദ്ദേഹം പറഞ്ഞു. സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലിവിവില്‍ എത്തിയെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു.
‘ഇന്ത്യ മാത്രമാണ് ഒഴിപ്പിക്കലിനായി എല്ലാം ചെയ്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രി യുക്രൈനിലേയും റഷ്യയിലെയും പ്രസിഡന്റുമാരുമായി സംസാരിച്ചു, പ്രതിനിധികളെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. എംബസികള്‍ രക്ഷാദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ആളുകളെയും തിരികെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Aroma Dutta, narendra modi, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here