ഗോവയില്‍ തൂക്കുസഭ വന്നാല്‍ എം.ജി.പി നിലപാട് നിര്‍ണായകമാകും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഗോവയില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) സ്വീകരിക്കുന്ന നിലപാട് ഇത്തവണ നിര്‍ണായകമായേക്കുമെന്ന് സൂചന. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് വിലയിരുത്തുന്നതിനാലാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി ശ്രദ്ധാകേന്ദ്രമാകുന്നത്. നിലവില്‍ ഒറ്റ എം.എല്‍.എ മാത്രമാണ് ഈ പാര്‍ട്ടിക്കുള്ളതെങ്കിലും നേരത്തെ സംസ്ഥാനം ഭരിച്ച, ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് എം.ജി.പി.
എക്‌സിറ്റ് പോള്‍ ഫലംപോലെ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇരു പ്രധാനപാര്‍ട്ടികളും എം.ജി.പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം. അതേസമയം, എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ക്കുപിന്നാലെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also : താമര തുടരുമോ? കോൺഗ്രസ് ഭരിക്കുമോ? ഫലം കാത്ത് മണിപ്പൂർ
കേവല ഭൂരിപക്ഷം തികയാത്ത സാഹചര്യമുണ്ടായാല്‍ ഈ പ്രാദേശിക പാര്‍ട്ടിയെ സ്വാധീനിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൊവ്വാഴ്ച എം.ജി.പി നേതാവ് സുദിന്‍ ധവാലിക്കറെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത് ഇതിന് മുന്നോടിയായാണ്. ഇരു നേതാക്കളും തമ്മില്‍ ഒരു മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്.
വോട്ടെണ്ണലിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി നേതാക്കളും മറ്റ് പ്രതിപക്ഷ സംഘടനകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് ഗോവയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രികൂടിയായ ചിദംബരം മാധ്യമങ്ങളോട് പറഞ്ഞത്.
തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തിലേര്‍പ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസുമായി കൂടിയാലോചിച്ച ശേഷം സംസാരിക്കാമെന്ന മറുപടിയാണ് കോണ്‍ഗ്രസിന് എം.ജി.പി നല്‍കിയത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത് എം.ജി.പി തലവന്‍ ദീപക് ധവാലിക്കറിന്റെ സഹോദരനും എം.ജി.പി നിയമസഭാംഗവുമായ സുദിന്‍ ധവാലിക്കറാണ്.
Story Highlights: MGP’s stand will be crucial if the hanging assembly comes to Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here