കുടുംബ രാഷ്ട്രീയത്തെ യുപി തള്ളിക്കളഞ്ഞു, ബിജെപി പുതുചരിത്രം എഴുതി; നന്ദി പറഞ്ഞ് യോഗി

ഉത്തർപ്രദേശിൽ ബിജെപി പുതുചരിത്രം എഴുതിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ വികസനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണിത്. ജനങ്ങളുടെ അംഗീകാരത്തെ മാനിക്കുന്നു. തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ തുടരും. ബിജെപിയുടെ വികസന മോഡലിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു. കൊവിഡ് സാഹചര്യത്തിനിടയിലും തെരഞ്ഞെടുപ്പ് പ്രവർത്തനം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മഹാമാരി കാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ നൽകി. ഡബിൾ എഞ്ചിൻ സർക്കാർ ജനങ്ങൾക്ക് സുരക്ഷയുടെ അന്തരീക്ഷമൊരുക്കിയെന്നും യോഗി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നേതൃമികവിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ജയം. മികച്ച നേതാവ് മുന്നിൽ നിന്ന് നയിക്കുന്നത് ഭാഗ്യമാണ്. കുടുംബ രാഷ്ട്രീയത്തെ യു പി തള്ളിക്കളഞ്ഞു. ബിജെപിയുടേത് സാധാരണക്കാരുടെ സർക്കാരാണെന്നും യോഗി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ന് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ വെച്ച് രാജ്യം ഏറ്റവും ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. വലുപ്പം മാത്രമല്ല ഉത്തര്‍പ്രദേശിലെ സീറ്റ് നിലയെ ഇത്ര നിര്‍ണായകമാക്കാന്‍ കാരണം. ഉത്തര്‍പ്രദേശ് ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന നിരീക്ഷണം ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ വേരൂന്നിയത് കൂടിയാണ് ഇതിന് കാരണം. വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കര്‍ഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാന്‍ ഒട്ടനവധി കാരണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.
403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 300 ലേക്ക് കുതിക്കുകയാണ്. എസ്പിയുടെ ലീഡ് 129 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിന് 2 സീറ്റുകളും ബിഎസ്പിക്ക് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇതോടെ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു യോഗി ആദിത്യനാഥ്.
Story Highlights: Yogi Hails PM Modi’s Policies After Decisive Win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here