കാർഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികൾ; ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ജനകീയ പ്രചാരണം
മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്‍ഷിക മേഖലയുടെ വികസനത്തിനായി പുതിയ നിരവധി പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കൃഷി വകുപ്പിനുള്ള ആകെ അടങ്കല്‍ തുക 881.96 കോടി രൂപയാണ്.
ഇത് മുന്‍വര്‍ഷത്തേക്കാള്‍ 48 കോടി രൂപ കൂടുതലാണ്. ഫാം പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദന പരിപാടികള്‍, ഉല്‍പ്പാദന സംഘങ്ങളുടെ വികസനവും സാങ്കേതിക സഹായവും, വിതരണ, മൂല്യ ശൃംഖലയുടെ വികസനം എന്നിവയ്ക്കായി 29 കോടി രൂപയാണ് വകയിരുത്തിയത്.
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ഒരു ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഈ പ്രചാരണ പരിപാടിയില്‍ വിദ്യാർത്ഥികൾ, സ്ത്രീകള്‍, തൊഴിലാളികൾ, പ്രൊഫഷണലുകള്‍, സെലിബ്രേറ്റികൽ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തും.
Read Also : റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി
സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉൽപ്പാദനോപാധികൾക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 3000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനും 60 കോടി രൂപ വകയിരുത്തി. ഇതുള്‍പ്പെടെ നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപയാണ് വകയിരുത്തിയത്. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തുകയാണെന്നും ഇതിനായി 50 കോടി രൂപ വകയിരുത്തുകയാണെന്നും മന്ത്രി അറിയിച്ചു.
മലയോര മേഖലയിൽ ഉല്‍പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ സൗകര്യം ശക്തിപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തി. നാളികേര വികസനത്തിന് 73.90 കോടി രൂപ വകയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കണക്കിലെടുത്ത്ശാസ്ത്രീയമായ രീതിയില്‍ കാര്‍ബണ്‍ തുല്യതാ കാര്‍ഷിക രീതികള്‍ക്ക് പ്രാത്സാഹനം നല്‍കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6 കോടി രൂപയാണ് വകയിരുത്തുന്നത്.
Story Highlights: New projects for the development of the agricultural sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here