പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി. വെള്ളിയാഴ്ച മുതൽ ജില്ലയിൽ ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ സുരക്ഷാ സേനയുടെ സംയുക്ത പരിശോധന ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ അടിസ്ഥാനത്തിൽ പ്രദേശം വളയുകയും വ്യാപകമായി ഭീകര വിരുദ്ധ പ്രവത്തനം നടത്തുകയുമാണ് ഇന്ത്യൻ സൈന്യം.
സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) പാക്കിസ്താൻ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചിരുന്നു. കശ്മീർ താഴ്‌വരയിലെ പുൽവാമ, ഗന്ദർബാൽ, കുപ്‌വാര ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് വക്താവ് പറഞ്ഞു. പുൽവാമയിൽ, ചേവക്ലാൻ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിരുന്നു.
പ്രാദേശിക ദാറുൽ ഉലൂം ഇസ്ലാമിക് സെമിനാരിയിലേക്ക് തെരച്ചിൽ സംഘം എത്തിയതോടെ അകത്ത് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു സാധാരണക്കാരന് വെടിയേറ്റു. ച്യൂക്ലാൻ സ്വദേശിയായ സഹൂർ അഹമ്മദ് ഷെർഗോജ്രിയാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.
ജില്ലയിലെ വാഹിബുഗ് ഗ്രാമത്തിൽ നടത്തിയ മറ്റൊരു ഭീകരവിരുദ്ധ ഓപ്പറേഷനിൽ, പുൽവാമയിലെ പരിഗാമിലെ റൂഫ് അഹമ്മദ് മിർ എന്ന സജീവ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി വക്താവ് പറഞ്ഞു. ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 26 റൗണ്ടുകൾ, മൂന്ന് ഗ്രനേഡുകൾ എന്നിവയുൾപ്പെടെ കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.
Story Highlights: two-terrorists-eliminated-in-encounter-in-pulwama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here