ദിലീപിന് കുരുക്കാകുമോ; സായി ശങ്കറിനേയും ഭാര്യയേയും ഇന്ന് ചോദ്യം ചെയ്യും

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരം നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഐടി വിദഗ്ധന്‍ സായി ശങ്കറിനേയും ഭാര്യയേയും ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് ഐടി വിദഗ്ധന്‍ സായി ശങ്കറിന്റെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സായി ശങ്കറിന്റെ ഭാര്യയുടേതാണ് പിടിച്ചെടുത്ത ലാപ്‌ടോപ്. അതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സായ് ശങ്കറിന്റെ ഭാര്യക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
ഇതിനിടെ വധഗൂഢാലോചനാ കേസില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കര്‍ ആരോപിച്ചിരുന്നു. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
വധഗൂഢാലോചന കേസില്‍ ദിലീപിനെ വിളിച്ചവരില്‍ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചതിന്റെ രേഖകള്‍ ട്വന്റി ഫോറിന് ലഭിച്ചു. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കന്‍ഡ്. ജനുവരി 8 ന് വാട്‌സ് ആപ് കാള്‍ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിന് ചോര്‍ത്തി നല്‍കിയിരുന്നോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here