കൂഴങ്കല്‍, മിറാക്കിള്‍, ദി റേപ്പിസ്റ്റ്…അതിജീവിതമാരുടെ പോരാട്ടങ്ങള്‍ പറഞ്ഞ് ഐഎഫ്എഫ്‌കെ രണ്ടാംദിനം
രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിന് മാറ്റുകൂട്ടി ആക്രമിക്കപ്പെടുന്ന സ്ത്രീത്വവും അതിജീവിതയുടെ പോരാട്ടങ്ങളും. അപര്‍ണ്ണാ സെന്നിന്റെ ദി റേപ്പിസ്റ്റ്, വിനോദ് രാജിന്റെ കൂഴങ്കല്‍, റൊമാനിയന്‍ ചിത്രം മിറാക്കിള്‍ എന്നിവയെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
അപര്‍ണസെന്നാണ് ദി റേപ്പിസ്റ്റിലൂടെ അതിജീവിതയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞത്. തമിഴ് കുടുംബിനി ശാന്തി, അടിച്ചമര്‍ത്തലിന്റെ വേദന പങ്കിട്ടത് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ കൂഴങ്ങളിലൂടെയാണ്. മിറാക്കിളെന്ന റൊമാനിയന്‍ ചിത്രത്തിലെ ക്രിസ്റ്റീന ഇരയുടെ വേദനയും വേട്ടക്കാരനെതിരായ ജനരോഷവും ദൃശ്യവല്‍ക്കരിക്കുകയായിരുന്നു.
കൂഴങ്കലില്‍ സ്‌ക്രീനില്‍ അധികമെത്താതെ ശാന്തി സ്ത്രീകളുടെ അവസ്ഥ വ്യക്തമാക്കിയെങ്കില്‍ റൊമാനിയന്‍ ചിത്രം മിറാക്കിളിലെ ക്രിസ്റ്റീന ഭൂരിഭാഗം സമയവും സ്‌ക്രീനില്‍ നിറഞ്ഞു നിന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തുറന്നു കാട്ടുന്നത്.
ക്രിസ്റ്റീനയ്ക്ക് തെരുവില്‍ സംഭവിച്ചത് തന്നെയാണ് പ്രൊഫസര്‍ നൈനയ്ക്കും സംഭവിക്കുന്നത്. മനശാസ്ത്രജ്ഞയായ നൈന പീഡനത്തിനിരയായ കുട്ടിയെ കണ്ട് മടങ്ങും വഴിയാണ് ബലാല്‍സംഗത്തിന് ഇരയാകുന്നത്. ഒടുവില്‍ സഹപ്രവര്‍ത്തകരിലും സമൂഹത്തിലും നിന്ന് നേരിടുന്ന എതിര്‍പ്പുകള്‍ അതിജീവിച്ച് സ്വന്തം നിലയ്ക്ക് കുറ്റവാളികള്‍ക്കെതിരായ നിയമ പോരാട്ടം നടത്തുന്നു.
Read Also : ഐഎഫ്എഫ്‌കെ; മലയാള സിനിമയുടെ അടയാളപ്പെടുത്തലുകളുമായി ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം
അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളും മനസുകളുടെ വിങ്ങലുകളുമായി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളാണ് രണ്ടാം ദിനം കടന്നു പോയത്. സംഘം ചേരലും സൗഹൃദം പുതുക്കലുമായി ചലച്ചിത്രമേള ആഘോഷത്തിന്റെ ആവേശത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിലെ ആഹ്ലാദ കാഴ്ചകളും അപൂര്‍വ്വ ദൃശ്യ വിരുന്നുകളും ആവേശത്തിന്റെ മാറ്റു കൂട്ടും.
Story Highlights: iffk 2022, the rapist, koozhangal, miracle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here