‘എനിക്കെതിരായ കേസ് അടിച്ചമർത്താനുള്ള ശ്രമത്തിന്റെ തുടർക്കഥ’ : ജിജി ഫിലിപ്പ് ട്വന്റിഫോറിനോട്

തനിക്കെതിരെയുള്ള കേസ് സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ തുടർകഥയാണെന്ന് ജിജി ഫിലിപ്പ് ട്വന്റിഫോറിനോട്. കേസ് നേരിടാൻ തയാറാണെന്നും സമരത്തിൽ നിന്നും ഒരുപടിപോലും പിന്നോട്ട് പോകില്ലെന്നും ജിജി ഫിലിപ്പ് പറഞ്ഞു. ( move to crush k rail protest says jiji philip )
‘ഞാൻ മകളുമായല്ല സമരത്തിന് വന്നത്. ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. വീടിന് മുന്നിൽ ഇരുന്നപ്പോൾ പുരുഷ പൊലീസെത്തി കഴുത്തിലൂടെ കൈയിട്ട് വലിച്ച് താഴെയിട്ടു. എന്നെയും കുഞ്ഞിനേയും പൊലീസ് റോഡിലിട്ട് വലിച്ചിഴച്ചു. മൂന്ന് വനിതാ പൊലീസും വലിച്ചിഴച്ചു’- ജിജി ഫിലിപ്പ് പറയുന്നു.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ പൊലീസ് കേസെടുത്തുവെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നാണ്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. രാത്രിയിൽ ആറ് കല്ല് എടുത്ത് മാറ്റിയതിനും, പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും.
വലിയ പ്രതിഷേധമാണ് ജിജി കെ-റെയിൽ സർവേ കല്ലിനിടെ നടത്തിയത്. താൻ വിദേശത്തുപോയി ചോര നീരാക്കി നിർമ്മിച്ച വീട് സിൽവർ ലൈനിനായി വിട്ടുകൊടുക്കില്ലെന്നാണ് ജിജി പറഞ്ഞത്. പദ്ധതി യാഥാർത്ഥ്യമായാൽ വീടും പുരയിടവും നഷ്ടമാവും. താനുൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസുകാർ ക്രൂരമായാണ് ആക്രമിച്ചത്. ലോണെടുത്ത് നിർമ്മിച്ച കടയാണ് ഉപജീവനമാർഗം. അത് നഷ്ടപ്പെടാൻ അനുവദിക്കില്ല. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല. വീട്ടിന് മുന്നിൽ കല്ലിടാൻ വന്നാൽ അത് പറിച്ചെറിയുമെന്നും സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പൊലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും സമരക്കാരിലൊരാളായ ജിജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയിലെ കെ-റെയിൽ വിരുദ്ധ സമരം നടന്നത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ഉൾപ്പെടെ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിട്ടയക്കുകയായിരുന്നു.
Story Highlights: move to crush k rail protest says jiji philip, silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here