‘പൊലീസ് നടപടിയെടുത്തിരുന്നുവെങ്കിൽ റിൻസിയെ നഷ്ടമാകില്ലായിരുന്നു’ : കുടുംബം ട്വന്റിഫോറിനോട്

കൊടുങ്ങല്ലൂരിലെ സംരംഭകയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ആരോപണവുമായി റിൻസിയുടെ കുടുംബം. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് യുവതിയുടെ കുടുംബം ട്വന്റിഫോറിനോട്. ( rinsy family allegation against police )
‘പ്രതി റിയാസ് പല തവണ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് നടപടിയെടുത്തിരുന്നുവെങ്കിൽ റിൻസിയെ നഷ്ടമാകില്ലായിരുന്നു’- കുടുംബം പറഞ്ഞു. പരാതി പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിൽ വച്ചാണ് റിൻസിക്ക് വെട്ടേൽക്കുന്നത്. കേരളവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് ഇവരെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. റിൻസിയുടെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എറിയാട് ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് റിൻസി.
Read Also : കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സംരംഭക മരിച്ചു
അതിനിടെ, റിൻസിയെ വെട്ടിക്കൊന്ന പ്രതി ഇന്ന് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
Story Highlights: rinsy family allegation against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here