തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥ അഴിമതി; ട്വന്റിഫോര്‍ വാര്‍ത്ത പൊതുവേദിയില്‍ പരാമര്‍ശിച്ച് മന്ത്രി എം.വി ഗോവിന്ദന്‍

ട്വന്റിഫോര്‍ വാര്‍ത്ത പൊതുവേദിയില്‍ പരാമര്‍ശിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. കൊല്ലത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ മന്ത്രി രൂക്ഷ വിമര്‍ശനം നടത്തി. അധികാരവികേന്ദ്രീകരണവും സിവില്‍ സര്‍വീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിലാണ് ‘തദ്ദേശ കൊള്ള പരമ്പര’യില്‍ 24 പുറത്തുവിട്ട വാര്‍ത്ത ഉയര്‍ത്തിക്കാട്ടി മന്ത്രിയുടെ പ്രതികരണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടുന്നതായിരുന്നു 24 വാര്‍ത്താ പരമ്പര തദ്ദേശ കൊള്ള. അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങളെ മുന്‍നിര്‍ത്തിയാണ് പൊതുവേദിയില്‍ മന്ത്രി എം.വി ഗോവിന്ദന്‍ തുറന്നടിച്ചത്. കോട്ടയത്ത് ലൈഫ് ഭവന പദ്ധതിയില്‍ നിന്ന് 67 ലക്ഷം രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥനെ പൊലീസില്‍ ഏല്‍പ്പിച്ചെന്നും കൊല്ലത്തെ ഇന്‍ഷുറന്‍സ് തട്ടിപ്പില്‍ ക്രിമിനല്‍ കേസെടുക്കുമെന്നും ഉദ്യോഗസ്ഥരെ മുന്നിലിരുത്തി മന്ത്രി വ്യക്തമാക്കി. ഈ രണ്ട് അഴിമതികളും വാര്‍ത്താ പരമ്പരയിലൂടെയാണ് പുറംലോകം അറിഞ്ഞത്.
വിലപേശി പണം വാങ്ങുന്ന ചെറുന്യൂനപക്ഷം ഇപ്പോഴും വകുപ്പിലുണ്ട്. അഴിമതി നടത്തിയവരോട് വിട്ടുവീഴ്ച ഉണ്ടാകില്ല. ഇവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. സസ്പെന്‍ഷന്‍ എന്നാല്‍ അവധിയോട് കൂടിയുള്ള ശമ്പളമാണ്. രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുന്നതിന് യൂണിയനുകളുടെ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Read Also : തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി
തദ്ദേശ വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട് അധികാര വികേന്ദ്രീകരണവും സിവില്‍ സര്‍വീസും എന്ന് വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
Story Highlights: MV Govindan mentions Twenty Four news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here