റഷ്യന്‍ അധിനിവേശം; യുദ്ധത്തിനിടെ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതുമുതല്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. ഇരുനൂറോളം കുഞ്ഞുങ്ങളാണ് ആക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞയാഴ്ച 9ഉം 11ഉം 13ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ആകെ കുട്ടികളുടെ എണ്ണത്തില്‍ 64 കുട്ടികളും കീവില്‍ നിന്നുള്ളവരാണെന്ന് യുക്രൈന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 73 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും 570 സ്ഥാപനങ്ങള്‍ ഭാഗികമായും തകര്‍പ്പെട്ടു. അതേസമയം കണക്കുകളില്‍ വ്യാത്യാസം വന്നേക്കാമെന്നും ആക്രമണമുണ്ടായ പല മേഖലകളിലും ഇപ്പോഴും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതിനിടെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തതിന് വിമര്‍ശനം നേരിടുന്നതിനിടെ ചൈനീസ് വിദേശകാര്യ വക്താവ് ഇന്ന് മോസ്‌കോയിലെത്തും. റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവ് ഉള്‍പ്പെടെയുള്ളവരെ ചൈനീസ് വിദേശകാര്യവക്താവ് കാണും.
Read Also : റഷ്യൻ പ്രതിരോധ മന്ത്രിയെ കാണാതായിട്ട് 12 ദിവസം; ദുരൂഹത
കീവില്‍ നീട്ടിവച്ച കര്‍ഫ്യൂ പിന്‍വലിക്കുന്നതായി കീവ് മേയര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
Story Highlights: 136 children killed Russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here