സ്വകാര്യ ബസ് സമരം; സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാക്ക് പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ മാസം 30 ന് ചേരുന്ന എൽ ഡി എഫ് യോഗത്തിൽ തീരുമാനം എടുക്കുമെന്ന് സ്വകാര്യ ബസ് ഉടമകളോട് ഉറപ്പ് നൽകിയതാണ്. ബസ് സമരത്തിന് പിന്നിൽ സ്ഥാപിത താത്പര്യമെന്ന് മന്ത്രി വിമർശിച്ചു. സർക്കാരിനെതിരെയല്ല സാധാരണക്കാർക്ക് എതിരെയാണ് സമരം നടുന്നത്. സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. (antony raju about bus strike)
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർധനയിലടക്കം 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സ്വകാര്യ ബസ് സമരം തുടരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് ആരോപിച്ചു. സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമെന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടാൻ തീരുമാനിച്ചെന്ന് പറഞ്ഞൽ മാത്രം പോര നടപ്പാക്കുകയും വേണം. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് നിലവിലെ സമരത്തിന് കാരണം. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.
Story Highlights: antony raju about bus strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here