അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

ക്രിമിനൽ നടപടി ചട്ട പരിഷ്‌ക്കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിർണായക ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഭേദഗതി ബില്ല്. ( ajay mishra tabled criminal procedure identification bill )
1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമാണ് നിയമം. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങൾ, കാൽപാദത്തിന്റെ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്‌കാൻ, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങൾ എന്നിവ ശേഖരിക്കാമെന്നാണ് പുതിയ ബിൽ.
എന്നാൽ ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബിൽ കൊണ്ടുവന്നതെന്നും വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമം നിർമിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കില്ല എന്നും കേന്ദ്രം ഉറപ്പ് നൽകി.
അതിനിടെ, പെട്രോളിന്റെയും അവശ്യമരുന്നുകളുടെയും വിലക്കയറ്റം ഉന്നയിച്ച് ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ 12 മണിവരെ തടസപ്പെട്ടു.
Story Highlights: ajay mishra tabled criminal procedure identification bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here