അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്. (plastic bottles liquor kerala)
സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നയമനുസരിച്ച് ഐടി പാർക്കുകളിൽ ബാർ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അംഗീകരിച്ചത്. 10 വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.
കള്ള് ചെത്ത് വ്യവസായ വികസന ബോർഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ പുതിയ മദ്യ നിർമാണ ലൈനുകൾ ആരംഭിക്കും. മലബാർ ഡിസ്റ്റിലറിയിൽ മദ്യ ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയ കാർഷിക വിഭവങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകും.
ഇതിനൊപ്പം വിവിധ ഡി അഡിക്ഷൻ സെൻ്ററുകളും ലഹരി മുക്ത, മദ്യ വർജന കേന്ദ്രങ്ങളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവ സംബന്ധിച്ച് ഓൺലൈൻ ആയി പരാതി സമർപ്പിക്കുന്നതിന് ‘People’s eye’ എന്ന പേരിൽ ഒരു വെബ്ബ് അധിഷ്ഠിത മൊബൈൽ ആപ്പ് വികസിപ്പിക്കും. ഇത് വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാൻ കഴിയും.
Story Highlights: plastic bottles liquor kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here